വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം;10 മിനിറ്റിൽ എമർജൻസി ലാൻഡിംഗ്;  പൈലറ്റിനെ രക്ഷിക്കാനായില്ല

single-img
18 August 2023

ചിലി: 271 യാത്രക്കാരുമായി പുറപ്പെട്ട യാത്രാ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട പൈലറ്റിനെ രക്ഷിക്കാനായി മുപ്പതിനായിരം അടിയില്‍ നിന്ന് പത്ത് മിനിറ്റില്‍ നടത്തിയ എമര്‍ജന്‍സി ലാന്‍ഡിംഗ് ശ്രമം ഫലം കണ്ടില്ല. 56കാരനായ പൈലറ്റിന് ദാരുണാന്ത്യം. ഓഗസ്റ്റ് 13ന് രാത്രി മിയാമിയില്‍ നിന്ന് ചിലിയിലെ സാന്‍റിയാഗോയിലേക്ക് പുറപ്പെട്ട വിമാനത്തിലെ പൈലറ്റ് ഇവാന്‍ ആന്ദൌറിനാണ് ശുചിമുറിയില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്.

പൈലറ്റിന്‍റെ ആരോഗ്യ സ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കി വിമാനത്താവള അധികൃതര്‍ കാത്ത് നിന്നെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. ലാതം എയര്‍ലൈന്‍സിനെ മുതിര്‍ന്ന പൈലറ്റിനെ രക്ഷിക്കാനായാണ് വളരെ പെട്ടന്ന് തന്നെ വിമാനം ലാന്‍ഡ് ചെയ്തത്. പനാമ സിറ്റിയിലെ ടോക്മെന്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിലാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. രാത്രി 11 മണിയോടെയാണ് പൈലറ്റിന് ഹൃദയാഘാതമുണ്ടായത്.

ബോയിംഗ് 787 വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മിയാമി സാന്‍റിയാഗോ യാത്രയില്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. മൂന്ന് അംഗ ക്രൂ ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 25 വര്‍ഷം നീണ്ട ഇവാന്‍റെ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ലാതം എയര്‍ലൈന്‍ പൈലറ്റിന്‍റെ മരണ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

യാത്രയില്‍ പെട്ടന്ന് നേരിട്ട തടസത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും പനാമ നഗരത്തിലെ ഹോട്ടലുകളില്‍ വിമാനക്കമ്പനി താമസം ഒരുക്കി നല്‍കുകയായിരുന്നു. ഇവാനെ അധികൃതര്‍ക്ക് കൈമാറിയ ശേഷം വിമാനം പിന്നീട് യാത്ര തുടരുകയായിരുന്നു.