കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ.എൻ ബാലഗോപാൽ

single-img
17 August 2024

സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടുപോകുന്ന കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ . പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ ഇതിൽ 71.53 കോടി രൂപ നൽകിയത്‌.

ബാക്കിയുള്ള 20 കോടി രൂപ കെ.എസ്.ആർ.ടി.സിക്കുള്ള സഹായമായും നൽകി. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനുമടക്കം മുടക്കമില്ലാതെ വിതരണം ഉറപ്പാക്കാൻ ഈ മാസം ആദ്യത്തിൽ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ്‌ ഇപ്പോൾ 20 കോടി കൂടി നൽകിയത്‌. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ധനവകുപ്പ് പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിപ്പിൽ പറഞ്ഞു .