കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ ഇനിയും കാറിന് പുറത്തിറങ്ങും: ഗവർണർ
യുപിയിലെ അയോധ്യയിൽ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വന്നപ്പോൾ ദേഹം ചോദിച്ചു. തനിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ താൻ ഇനിയും കാറിന് പുറത്തിറങ്ങും. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളിൽ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും. അത് തന്റെ ഭരണപരമായ ഉത്തരവാദിത്വമാണെന്നും ഗവർണർ അറിയിച്ചു . അതേസമയം , ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് റിമാൻഡിലായതുമായ ചോദ്യത്തിന് ഗവർണർ മാധ്യമങ്ങളോട് പ്രകോപിതനായി. അതൊന്നും തനിക്ക് അറിയേണ്ട കാര്യമില്ല. തനിക്ക് പലസ്ഥലങ്ങളിൽ നിന്നും ലിസ്റ്റ് കിട്ടുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.