അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരവാദം ഗുരുതരമായ ഭീഷണി ഉയർത്തുന്നു; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാൻ

single-img
20 September 2024

താലിബാൻ നിയന്ത്രിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരവാദം ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഭീകരവാദ സംഘടനകൾ അഫ്​ഗാനിസ്ഥാനിൽ നിന്ന് അതിവേഗം ഉയർന്നുവരുന്നുണ്ടെന്ന് പാകിസ്ഥാൻ പറഞ്ഞു.

ഈ ഭീകരവാദ ഭീഷണി ആഗോള സമൂഹം ഗൗരവമായി പരിഗണിക്കണമെന്ന് യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ആവശ്യപ്പെട്ടു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അഫ്​ഗാനിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് മുനീർ അക്രം പറഞ്ഞു. താലിബാൻ സ‍‍ർക്കാരിന്റെ പൂർണ പിന്തുണയോടെ ടിടിപി പാകിസ്ഥാനെതിരെ ദിവസവും ആക്രമണം നടത്തുകയാണ്.

പാകിസ്ഥാൻ്റെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മജീദ് ബ്രിഗേഡ് പോലെയുള്ള വിഘടനവാദ ഗ്രൂപ്പുകളുമായി ചേർന്നാണ് ടിടിപി പാകിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ തന്നെ പ്രാദേശിക, ആ​ഗോള ലക്ഷ്യങ്ങളിലേയ്ക്ക് എത്താൻ ടിടിപിയെ അൽ-ഖ്വയ്ദ ഉപയോ​ഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.