നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ തമ്ബാനൂര്‍ പൊലീസ് കേസെടുത്തു

single-img
27 April 2023

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ തമ്ബാനൂര്‍ പൊലീസ് കേസെടുത്തു.

കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

തൈക്കാട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് വിറ്റത്. നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂര്‍ സ്വദേശികളായ ദമ്ബതികള്‍ വിറ്റത് മുന്‍ധാരണകള്‍ പ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്. വില്‍പ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് നിഗമനം. പിന്നീട്, കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.

കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, പ്രതിദിനം ശരാശരി 700ഓളം രോഗികളെത്തുന്ന തൈക്കാട്ആശുപത്രി അനാഥമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആശുപത്രിക്ക് നിലവില്‍ സൂപ്രണ്ടുമില്ല, ഡെപ്യൂട്ടി സൂപ്രണ്ടുമില്ല. സൂപ്രണ്ട്, മാര്‍ച്ച്‌ മുതല്‍ സെപ്ഷ്യല്‍ ക്യാഷ്വല്‍ ലീവിലാണ്. റിട്ടയറായി പോയ ഡോപ്യൂട്ടി സൂപ്രണ്ടിന് പകരം ആരെയും നിയമിച്ചിട്ടുമില്ല. ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കാണ് സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജിന്റെ അധിക ചുമതല. രോഗികളെ നോക്കുന്നതിനൊപ്പം വേണം, ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍. ഡെപ്യൂട്ടി സൂപ്രണ്ടിനെ ഉടന്‍ നിയമിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.