പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി;സ്പീക്കര്‍ പാനല്‍ പൂര്‍ണമായും ഇത്തവണ വനിതകൾ

single-img
5 December 2022

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സല‍ര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത.

ഒപ്പം സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എന്‍ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്.

ചരിത്രം സൃഷ്ടിച്ച്‌ സ്പീക്കര്‍ പാനല്‍ പൂര്‍ണമായും ഇത്തവണ വനിതകളാണ്. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച്‌ ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്പീക്കര്‍ സഭയില്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനല്‍. കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെകെ രമയെ നിര്‍ദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്.

സ്പീക്കര്‍ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ.എന്‍ ഷംസീര്‍. സഭ നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയുമെന്ന് കരുതുന്നു. രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീര്‍ പറഞ്ഞു.