തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

single-img
29 July 2023

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയിൽ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. നാലു പേർ നീന്തി രക്ഷപ്പെട്ടു.

എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഫ്രാൻസിസിനെ കാണാതായിരുന്നു. മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റു ഗാർഡും തെരച്ചിൽ നടത്തിയെങ്കിലും ഫ്രാൻസിസിനെ കണ്ടെത്തിയില്ല. ഇന്ന് വെളുപ്പിനാണ് സൗത്ത് തുമ്പ ഭാഗത്ത് കടലിൽ മൃതദേഹം കണ്ടെത്തിയത്. കരയിലെത്തിച്ച മൃതദേഹം മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ ഇന്ന് വീണ്ടും അപകടമുണ്ടായി. മത്സ്യബന്ധന വള്ളം മറിഞ്ഞു 6 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7:20 ഓടെയാണ് അപകടമുണ്ടായത്. കോസ്റ്റൽ പൊലീസും, മറൈൻ എൻഫോഴ്സ്മെൻ്റ് മത്സ്യതൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. 

മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ജാ​ഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.