പൊട്ടക്കിണറ്റില്‍ ഏഴ് വര്‍ഷം കഴിച്ചുകൂട്ടിയ പൂച്ചയ്ക്ക് ഒടുവില്‍ മോചനം

single-img
11 December 2022

കൊടിയത്തൂര്‍: പൊട്ടക്കിണറ്റില്‍ ഏഴ് വര്‍ഷം കഴിച്ചുകൂട്ടിയ പൂച്ചയ്ക്ക് ഒടുവില്‍ മോചനം.

ചേന്ദമംഗലൂര്‍ ഹൈസ്കൂള്‍ റോഡില്‍ താമസിക്കുന്ന ചക്കിട്ടക്കണ്ടി കണ്ടന്റെ വീട്ടിലെ പൂച്ചയാണ് പൊട്ടക്കിണറ്റില്‍ ഇത്രയും വര്‍ഷം കഴിച്ചുകൂട്ടിയത്. പുച്ചയെ തിരികെ കയറ്റിയെടുക്കാന്‍ കഴിയാതെ വന്നതോടെ കിണറ്റിലേക്ക് ഭക്ഷണമെത്തിച്ചാണ് പൂച്ചയെ വീട്ടുകാര്‍ നോക്കിയത്.

നായയില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ അമ്മ പൂച്ച ശ്രമിക്കുന്നതിന് ഇടയിലാണ് അബദ്ധത്തില്‍ പൂച്ച പറമ്ബിലെ പൊട്ടക്കിണറ്റില്‍ വീണത്. കണ്ടനും ഭാര്യ കൊറ്റിയും മകന്‍ സുനില്‍ കുമാറും മരുമകളും ഉള്‍പ്പെട്ട കുടുംബം പൂച്ചയെ കരയ്ക്കുകയറ്റാന്‍ പല വഴികളിലൂടെ ശ്രമിച്ചെങ്കിലും നടന്നില്ല.

വലയിട്ടു നോക്കിയും കൊട്ടയില്‍ ഭക്ഷണമിട്ട് പരീക്ഷിച്ചും സ്വയം കയറിവരാന്‍ കമുകിന്‍തടി ഇറക്കികൊടുത്തുമെല്ലാം വീട്ടുകാര്‍ പൂച്ചയെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചു. കിണറിനടിഭാഗം ഇടിഞ്ഞുണ്ടായ മണ്‍പൊത്തിലാണ് പൂച്ച കഴിഞ്ഞിരുന്നത്.

കിണര്‍ ഇടിയുമെന്ന ഭയം കാരണം കിണറ്റിലേക്ക് ഇറങ്ങി പൂച്ചയെ എടുക്കാനും വീട്ടുകാര്‍ക്ക് ഭയമായി. നിത്യവും ഭക്ഷണം കിണിറ്റിലേക്ക് ഇറക്കിനല്‍കിയാണ് ഇവര്‍ പൂച്ചയെ ഇത്രനാളും നോക്കിയത്. ഈ അടുത്ത് പൂച്ചയുടെ അവസ്ഥ അറിഞ്ഞ മുക്കം സന്നദ്ധസേനാംഗങ്ങളാണ് ഓടുവില്‍ രക്ഷയ്ക്കെത്തിയത്. ഇവര്‍ കയറുകെട്ടി കിണറ്റിലിറങ്ങി പൂച്ചയെ കുടുക്കിട്ടുപിടിച്ച്‌ കരയ്ക്കെത്തിച്ചു.