സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം; ഡോ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

single-img
18 September 2024

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (2) കോടതി ജഡ്ജി നവീന്‍ ആണ് ജാമ്യഹര്‍ജി തള്ളിയത്.

ഇതോടുകൂടി പ്രതി റിമാന്‍ഡില്‍ തുടരും. നിലവിൽ കേസിലെ ഒന്നാംപ്രതിയായ അജ്മലും റിമാന്‍ഡിലാണ്. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോളു(47)ടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.

ഈ അപകടത്തില്‍ കുഞ്ഞുമോളുടെ സഹോദരി ഫൗസിയക്കും പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ടുപേരെയും പിന്നീട് കരുനാഗപ്പള്ളി കോടതിമുക്കില്‍വെച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്രീക്കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അതേസമയം, , അജ്മല്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ശൂരനാട്ടെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.