എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്ന് കുർബാന അർപ്പിക്കുമെന്ന് വിശ്വാസികൾ


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്ന് കുർബാന അർപ്പിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികൾ. വൈകിട്ട് നാലുമണിക്ക് കുർബാന നടത്താനാണ് തീരുമാനം. രാവിലെ മുതൽ പള്ളിയിൽ ആരാധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. ഇന്നലെ വൈകുന്നേരമാണ് കനത്ത പോലീസ് കാവലിനിടെ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്. ഇതേത്തുടർന്ന് വലിയ പ്രതിഷേധവും സംഘർഷവും ആണ് പള്ളിയിൽ ഉണ്ടായത്.
കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഇന്നലെ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു. ആർച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി. ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ആർച്ച് ബിഷപ്പ് എത്തിയാൽ വലിയ രീതിയിൽ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അൽമായ സംഘടനകളും കൊടുത്തിരുന്നു. എന്നാൽ പ്രാർത്ഥന നടത്തണം എന്ന് അർച്ച് ബിഷപ്പ് സിറിൽ തീരുമാനിക്കുകയായിരുന്നു. ഒരു വിഭാഗം വിശ്വാസികൾ വലിയ രീതിയിൽ പ്രധിഷേധം ഉയർത്തുകയുിം വൈദികർക്ക് നേരെ അസഭ്യ വർഷം നടത്തുകയും ചെയ്തു.
എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നതോടെ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അർച്ച് ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.