വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥിനിക്കേറ്റത് അതിക്രൂര മർദ്ദനമെന്ന് വ്യക്തമാക്കി എഫ്ഐആര്‍

single-img
27 May 2023

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥിനിക്കേറ്റത് അതിക്രൂര മർദ്ദനമെന്ന് വ്യക്തമാക്കി എഫ്ഐആര്‍. കസേരയിൽ ഷാൾ കൊണ്ട് കൈകൾ കെട്ടിയിട്ട് മ‍ർദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാൻ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാൽ കറിവീണ് ശരീര ഭാഗങ്ങൾ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവിൽ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം  എഫ്ഐആറിലാണ് ക്രൂരതയുടെ വിവരങ്ങൾ ഉള്ളത്.

ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്. 18ാം തിയതി 10 മണിയോടെ ദീപികയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകള്‍ ഷാളുപയോഗിച്ച് കെട്ടിവച്ചി. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം മുഖത്ത് വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപിക മുഖം വെട്ടിച്ചു. ഇതോടെ കറി ശരീരത്തിന്‍റെ പല ഭാഗത്തും വീഴുകയായിരുന്നു. ഇതിന് പിന്നാലെ കറിപ്പാത്രം കൈത്തണ്ടയില്‍ വച്ച് പൊള്ളിച്ചു. 

ഇതിന് പിന്നാലെ പാത്രം വീണ്ടും ചൂടാക്കി കുത്തിപ്പിടിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്‍റെ പുറക് വശം പൊക്കി മുതുകത്ത് വച്ച് പൊള്ളിച്ചു.  പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക് പൊട് വാരിയിട്ട ശേഷം വീണ്ടും മര്‍ദ്ദിച്ചു. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്. ഐപിസി 342, 323, 324, 326 എ, 328, 506 അടക്കമുള്ള വകുപ്പുകളാണ് ലോഹിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.