വിഴിഞ്ഞം സമരത്തില്‍ ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നു ഈടാക്കാൻ സർക്കാർ തീരുമാനം


വിഴിഞ്ഞം സമരത്തില്‍ നിര്‍ണായക നിലപാടുമായി സര്‍ക്കാര്‍. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം.
ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കാനുള്ള അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മാണം തടസപ്പെടുന്നതില്‍ ദിനംപ്രതി 2 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം നിര്‍മാണക്കമ്ബനി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് സൂചന.
അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണനക്ക് വരും. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടഞ്ഞതില്‍ സമരക്കാര്‍ക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നതും സര്‍ക്കാര്‍ നോക്കുന്നുണ്ട്. അതിന് ശേഷമാകും തുടര്‍ നീക്കങ്ങള്‍.