വിവാഹ സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍ വരനും സുഹൃത്തുക്കളും അറസ്റ്റില്‍

single-img
3 May 2023

വിവാഹ സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍ വരനും സുഹൃത്തുക്കളും അറസ്റ്റില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് സംഭവമുണ്ടായത്. സല്‍ക്കാരത്തിനിടയില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തി വരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന്‍ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങല്‍ ഇളമ്ബ വിജിതാ ഭവനില്‍ വിജിത്ത് (23), പോത്തന്‍കോട് പേരുതല അവിനാഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കാണി വീട്ടില്‍ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്.

പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ കയ്യാങ്കളി നടന്നു. ഇതില്‍ പ്രകോപിതനായി വിജിന്‍ ഇറങ്ങിപ്പോയി.

വാള്‍, വെട്ടുകത്തി, നാടന്‍ബോംബ് എന്നിവയുമായാണ് വരന്റെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന്, പള്ളിയുടെ മുന്‍പില്‍ നിന്ന ആളുകളുടെ നേരേ നാടന്‍ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ, വന്ന ഓട്ടോറിക്ഷയില്‍ കയറി പ്രതികള്‍ വഴയിലവഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകുകയും പിന്തുടര്‍ന്ന നാട്ടുകാരെ വീണ്ടും നാടന്‍ ബോംബുകള്‍ എറിയുകയും വെട്ടുകത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു.