റിസർച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും


പത്തനംതിട്ട: മാവേലിക്കരയിൽ റിസർച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ മാവേലിക്കര പൊലീസ് നോട്ടീസ് നൽകി. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാനും നടപടിയുണ്ട്. ഇന്ന് കോടതിയിലെത്താൻ പരാതിക്കാരിക്ക് നിർദേശം നൽകി.
2020-2023 കാലയളവിൽ ഗൈഡ് ലൈംഗിക ചുവയോടെ പെരുമാറി എന്നാണ് പരാതി. മോശമായ രീതിയിൽ ശരീരത്തിൽ കടന്നു പിടിചെന്നും പരാതിയിൽ പറയുന്നു. പൊലീസ് അദ്യപകരുടെയും സഹപാഠികളുടെയും മൊഴിയെടുത്തു. ഗൈഡിൻ്റെ മോശം പെരുമാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന് സഹപാഠി വെളിപ്പെടുത്തി.
പൊലീസിൽ പരാതി കൊടുത്തതിന്റെ പേരിൽ പി.എച്ച്. ഡി പഠനം തന്നെ ഇല്ലാതാക്കാൻ അധ്യാപകൻ ശ്രമിക്കുന്നുവെന്ന ആരോപണവും വിദ്യാർത്ഥി ഉന്നയിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടുന്നു എന്നും പരാതിക്കാരി ആരോപിച്ചു. പി എച്ച് ഡി ഗൈഡ് ആയ അസിസ്റ്റൻറ് പ്രൊഫസർക്കെതിരെ ഗവേഷക വിദ്യാർഥിനി നൽകിയ പരാതിയിൽ മാവേലിക്കര പോലീസ് കേസെടുത്തിരുന്നു. ലൈംഗിക ചുവയോടെ സംസാരിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകൻ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു എന്ന് ആണ് വിദ്യാർഥിനി പറയുന്നത്. പലവിധ സമ്മർദ്ദങ്ങളിലൂടെ ഇതുവരെ നടത്തിയ ഗവേഷണം തന്നെ അപ്പാടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ല. ഇതാണ് അധ്യാപകന് പ്രതികാര നടപടി ചെയ്യാൻ സഹായമാകുന്നതെന്നും വിദ്യാർത്ഥിനി പറയുന്നു. അതേ സമയം വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് മാവേലിക്കര പോലീസ് പറയുന്നത്. സംഭവത്തിൽ കോളേജോ, ആരോപണ വിധേയനായ അധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.