ഗുജറാത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും


ദില്ലി: ഗുജറാത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ ഹർജി ശനിയാഴ്ച്ച പ്രത്യേക സിറ്റിംഗിലൂടെ പരിഗണിച്ച കോടതി ഗുജറാത്ത് ഹൈക്കോടതിക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തിരുന്നു. അനുകൂലമായ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ 12 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി, ഗുജറാത്ത് ഹൈക്കോടതിക്കെതിരെ അന്ന് വിമർശനം നടത്തിയത്. ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് നിരുത്തപരമായ നടപടിയെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.
കുഞ്ഞിന്‍റെ വളർച്ച 28 ആഴ്ച പൂർത്തിയാക്കാറായ സാഹചര്യത്തിൽ ഇത്തരമൊരു ഹർജിയിൽ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി വിചിത്രമാണെന്നാണ് ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം സമർപ്പിച്ച പുതിയ മെഡിക്കൽ റിപ്പോർട്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് ഇന്ന് എത്തും. ഗർഭാവസ്ഥ സംബന്ധിച്ച പുതിയ മെഡിക്കൽ റിപ്പോർട്ട് യുവതിയുടെ ഗർഭഛിദ്രമെന്ന ആവശ്യത്തിൽ ഏറെ നിർണായകമാകും. ഇത് വിശദമായി പരിഗണിച്ച ശേഷമാകും സുപ്രീം കോടതി യുവതിയുടെ ഗർഭഛിദ്രമെന്ന ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളുക.
പഴയ മെഡിക്കൽ ബോർഡ് തീരുമാനം ഗർഭഛിദ്രത്തിന് അനുകൂലമായിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിന്‍റെ അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടും 12 ദിവസം വൈകിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഇതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് കാരണമായത്. മെഡിക്കൽ ബോർഡിന്‍റെ അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടും 12 ദിവസം വൈകി ഹൈക്കോടതി കേസ് പരിഗണിച്ചത് വിചിത്രമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇന്ന് ആദ്യ കേസായാണ് ഇത് പരിഗണിക്കുന്നത്. ഗർഭഛിദ്രത്തിനുള്ള അപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകുമോയന്നതാണ് അറിയാനുള്ളത്.