തുവ്വൂരില്‍  സുജിതയെ കൊലപ്പെടുത്തി വീട്ടു മുറ്റത്ത് തന്നെ കുഴിച്ചിട്ട പ്രതി സുജിതയെ ‘കണ്ടെത്താന്‍’ സഹായിക്കണെന്ന് അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ഒന്നിലേറെ പോസ്റ്റുകളും ഇട്ടിരുന്നു 

single-img
22 August 2023

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തി വീട്ടു മുറ്റത്ത് തന്നെ കുഴിച്ചിട്ട പ്രതി വിഷ്ണു സുജിതയെ ‘കണ്ടെത്താന്‍’ സഹായിക്കണെന്ന് അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ഒന്നിലേറെ പോസ്റ്റുകളും ഇട്ടിരുന്നു. കരുവാരക്കുണ്ട് പൊലീസ് സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇന്നലെ കേസിന്റെ ചുരുളഴിഞ്ഞപ്പോള്‍ വിഷ്ണുവും അച്ഛന്‍ മുത്തുവും സഹോദരങ്ങളായ വൈശാഖ്, ജിത്തു എന്നിവരും സുഹൃത്ത് ഷിഹാനും അറസ്റ്റിലായി.

തുവ്വൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി കൂടിയായ വിഷ്ണു തന്റെ വീട്ടില്‍ വെച്ചു തന്നെയാണ്  കൊലപാതകം നടത്തിയതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. ഈ മാസം 11നാണ് സുജിതയെ കാണാതത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷി ഭവനില്‍ നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരം മൊബൈല്‍ ഫോണ്‍ ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

കൃഷി ഭവന്റെ തൊട്ടടുത്ത് തന്നെയുള്ള പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഇരുവരും പരിചയക്കാരായിരുന്നു. എന്നാല്‍ സുജിതയെ കാണാതാവുന്ന ദിവസത്തിന് മുമ്പ് തന്നെ ഇയാള്‍ ഇവിടുത്തെ ജോലി രാജിവെച്ചു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു ഇയാള്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. സുജിതയെ കാണാതായതിന്റെ പിറ്റേ ദിവസം തുവ്വൂരിലെ ഒരു സ്വര്‍ണക്കടയില്‍ വിഷ്ണു ആഭരണങ്ങള്‍ വില്‍ക്കാനെത്തിയിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം.