അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടന

single-img
22 April 2023

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ വിഭാഗം.

അതീഖിനെയും സഹോദരന്‍ അഷ്‌റഫിനെയും രക്തസാക്ഷികളെന്നും ഭീകരസംഘടന വിശേഷിപ്പിച്ചു. ശനിയാഴ്ച രാത്രി മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മുന്നു പേര്‍ 60കാരനായ മുന്‍എംപിയെയും സഹോദരനേയും വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീര്‍പൂര്‍ സ്വദേശി അരുണ്‍ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആസൂത്രിതമായിട്ടാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത്. പൊലീസ് കാവല്‍ മറികടന്ന് പോയിന്‍റ് ബ്ളാങ്കില്‍ നിറയൊഴിച്ചാണ് ഇവര്‍ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. വെടിവെപ്പില്‍ ലവേഷിന് പരിക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. ഏപ്രില്‍ 13ന് ഝാന്‍സിയില്‍ വച്ച്‌ വെടിവച്ച്‌ കൊന്ന അതിഖ് അഹമ്മദിന്റെ മകന്‍ അസദിന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ വെടിവയ്പ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കൊല്ലപ്പെട്ടാല്‍ മുദ്രവെച്ച ഒരു കവര്‍ സുപ്രീംകോടതിക്കും മറ്റൊരു കവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലഭിക്കുമെന്ന് അതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്റഫ് പറഞ്ഞിരുന്നതായി അഭിഭാഷകന്‍. എന്നാല്‍ എന്താണ് കവറിലെ ഉള്ളടക്കം എന്ന് പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ജയിലില്‍ നിന്ന് പുറത്തു വരുമ്ബോള്‍ 15 ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞിരുന്നതായി അഷ്റഫ് തങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ചയാണ് അഭിഭാഷകന്‍ അവകാശവാദവുമായി എത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസുകാരന്‍റെ പേര് അഷ്റഫ് വിശദമാക്കിയില്ലെന്നും വിജയ് മിശ്ര പറയുന്നു.