നവ കേരള സദസ്സ് ജനം സ്വീകരിച്ചു; കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ ഒറ്റപ്പെട്ടു: മന്ത്രി മുഹമ്മദ് റിയാസ്


സംസ്ഥാന സർക്കാരിന്റെ നവ കേരള സദസ്സ് ലോകത്തിന് മാതൃകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിയെന്നത് ലോകത്ത് പുതുമ നിറഞ്ഞ പ്രവര്‍ത്തനമാണ്. നവ കേരള സദസ്സ് ജനം സ്വീകരിച്ചു. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ ഒറ്റപ്പെട്ടുവെന്നും റിയാസ് പറഞ്ഞു . ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി സംസാരിക്കുകയാണ് കെപിസിസി പ്രസിഡന്റ്.
കേരളത്തിൽ എല്ലാവരും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ സാധിക്കില്ലെന്ന നിരാശാബോധം എല്‍ഡിഎഫ് വിരുദ്ധതയിലെത്തുകയും അത് സംഘപരിവാറിനെ സഹായിക്കുകയും ചെയ്യുകയാണ്. സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ ഇതിനേക്കാള്‍ സീറ്റ് നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും റിയാസ് പറഞ്ഞു.
നവ കേരള സദസ്സിനെതിരെ കുറ്റവിചാരണ സദസ്സ് നടത്തുമെന്ന് പറഞ്ഞെങ്കിലും നൂറ് സീറ്റില്‍ ആളെ തികക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഗവര്‍ണര്‍ വിഷയത്തില്‍ ബിജെപി നേതാവ് പറയാന്‍ മടിക്കുന്നതാണ് കെപിസിസി പ്രസിഡന്റ് ഏറ്റെടുത്ത് പറയുന്നത്. ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍, ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കനുഗോലു എന്നിവര്‍ ചേര്‍ന്ന ഒരു നെക്സസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതൊരു അവിയല്‍-സാമ്പാര്‍ മുന്നണിയാണെന്നും റിയാസ് പറഞ്ഞു.നവകേരള സദസ്സിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുദ്രാവാക്യം അറിയില്ല. ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ടുവരുന്നതുപോലെയാണ് സമരത്തിന് ആളെ കൂട്ടുന്നത്. മുഖ്യമന്ത്രിയെ തെറിവിളിക്കാന്‍ പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുകയാണെന്നും റിയാസ് ആരോപിച്ചു.