ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കാനാവാതെ സങ്കടത്തിലാണ്: രാഹുൽ ഗാന്ധി

single-img
12 June 2024

രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ ലോക്സഭാ തെരെഞ്ഞെടുപ്പിൽ നടത്തിയതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയതാണ് രാഹുൽ.

ഞാൻ ഒരു സാധാരണ മനുഷ്യനാണ്, ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കാനാവാതെ സങ്കടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എൻ്റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന്‌ നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും പറഞ്ഞ രാഹുൽ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയുകയും ചെയ്തു.

ഇക്കുറി ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്. ബിജെപി അയോധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും.

എനിക്ക് ഞാൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു, പ്രധാനമന്ത്രി കൊടുക്കുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.