ഉത്തർപ്രദേശ് ഇന്ത്യയുടെ വളർച്ചാ യന്ത്രമാകും: യോഗി ആദിത്യനാഥ്


യുപി ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് 2023 റോഡ് ഷോകളിലൂടെ ഉത്തർപ്രദേശ് 32.92 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ആകർഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഉൾക്കൊണ്ട് രാജ്യത്തിന്റെ വളർച്ചാ എഞ്ചിന്റെ പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു .
“നിക്ഷേപത്തിന്റെ മഹാകുംഭം” എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. സർക്കാരും വിവിധ മേഖലകളിലെ കമ്പനികളും തമ്മിൽ ഒപ്പുവെച്ച 18,645 ധാരണാപത്രങ്ങളിലൂടെ (എംഒയു) നടക്കുന്ന നിക്ഷേപം സംസ്ഥാനത്ത് 92.50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലകളിൽ പുനരുപയോഗ ഊർജം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ടൂറിസം, ഇലക്ട്രോണിക് വാഹന നിർമ്മാണം, ഭവന നിർമ്മാണം, ഭക്ഷ്യ സംസ്കരണം എന്നിവ ഉൾപ്പെടുന്നു. ” മെച്ചപ്പെട്ട ക്രമസമാധാനം ഉറപ്പാക്കുകയും ബിസിനസ്സ് സുഗമമാക്കുന്ന 25 മേഖലാ നയങ്ങൾ കൊണ്ടുവരികയും ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ അന്തരീക്ഷം വ്യാവസായിക വികസനത്തിന് അനുകൂലമാക്കി.”- ഉത്തർപ്രദേശിന്റെ വികസനത്തിൽ പങ്കാളികളാകാൻ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ധാരണാപത്രങ്ങൾ ഒപ്പിടുന്നതിനും അവയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനുമുള്ള ഓൺലൈൻ സംവിധാനമായ നിവേഷ് സാരഥി പോർട്ടലും ഓൺലൈൻ ഇൻസെന്റീവും കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് പോർട്ടലുമായ നിവേശ് മിത്രയും ഉപയോഗപ്രദമാണെന്ന് ആദിത്യനാഥ് പറഞ്ഞു.