വേഗത 160 കിലോമീറ്റര്‍ വരെ; വന്ദേ ഭാരത് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും


വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കുന്നതിന്റെ മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റൂട്ടുകളില്‍ വേഗം ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളില്‍ 160 കിലോമീറ്റര്‍ വരെയായി വേഗത ഉയര്‍ത്താനാണ് ദക്ഷിണ റെയില്‍വേ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനായുള്ള പഠനം റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടം 2025ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. ഈ ഘട്ടത്തിലെ വേഗവര്‍ധന നടപ്പായാല്‍ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകള്‍ക്ക് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകുളം വരെ രണ്ടര മണിക്കൂറിനുള്ളില്‍ എത്താനാകും.
കേരളത്തിലൂടെ നിലവിൽ ഓടുന്ന ഏറ്റവും വേഗമേറിയ ജനശതാബ്ദി എക്‌സ്പ്രസ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തുന്നത്. ഇതിനു ഇപ്പോൾ വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മറ്റു ട്രെയിനുകള്‍ പിടിച്ചിട്ടാണ് ജനശതാബ്ദി കടത്തിവിടുന്നത്.
അതുകൊണ്ടുതന്നെ അമ്പലപ്പുഴ-എറണാകുളം റൂട്ടില്‍ 69 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കേണ്ടിവരും. ആലപ്പുഴ വഴിയും കോട്ടയം വഴിയും തിരുവനന്തപുരം മംഗളൂരു സെക്ഷനിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 130 160 കിലോമീറ്റര്‍ വരെയായി ഉയര്‍ത്താനുള്ള സാധ്യതാ പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഷൊര്‍ണൂര്‍ -മംഗളൂരു സെക്ഷന് കീഴിലുള്ള 306.57 കിലോമീറ്റര്‍ ദൂരം 2025 മാര്‍ച്ചിനു മുന്‍പ് മണിക്കൂറില്‍ 110 കിലോമീറ്ററില്‍നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്തും.