വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍ എംപി


കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. കേരളത്തിൽ നടത്തിയ രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണയുടെ സൂചന ലഭിച്ചിരുന്നുവെന്നും ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ പട്ടികയിലാണ് ഷൊര്‍ണ്ണൂര്‍ ഉള്‍പ്പെടുത്തി തിരൂര്‍ സ്റ്റേഷന്‍ ഒഴിവാക്കിയത്. 8 മണിക്കൂര്‍ 5 മിനുറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തുന്ന തരത്തിലാണ് പുതിയ സമയക്രമം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത് .രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു , അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും .