വി‍ഡി സതീശന്റെ തലയിൽ കളിമണ്ണാണ് ഉളളത്: കെ സുരേന്ദ്രൻ

single-img
26 July 2024

കേന്ദ്രത്തിലെ മൂന്നാം മോദി സർക്കറിന്റെ ബ‌ജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരായ നടപടികളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ബ‌ജറ്റത്തിന് എതിരായ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണ്.

ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല.വി‍ഡി സതീശന്റെ തലയിൽ കളിമണ്ണാണ് ഉളളതെന്നും കെ സുരേന്ദ്രൻ പറ‍ഞ്ഞു. പിണറായിയുടെ തന്ത്രത്തിൽ സതീശനും കൂട്ടരും വീണു. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറി. എൽഡിഎഫിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്ര‍ൻ ആരോപിച്ചു.

കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. ബിജെപിയിൽ അം​ഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല് കുത്തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോൺ​ഗ്രസിൽ തട്ടാൻ പറ്റിയ പന്ത് മുരളീധരൻ മാത്രമാണ്. ചാണ്ടി ഉമ്മന്റെയും ​ഗതി ഇത് തന്നെയായിരിക്കും.

രണ്ടുപേരെയും പുകച്ച് പുറത്ത് ചാടിക്കാൻ കോണ്‍ഗ്രസിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ കേരളം പ്രളയ ദുരിതം നേരിട്ടപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച തുക ഇതേവരെ സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ വികസനത്തിൻ്റെ പേരിൽ എം കെ രാഘവൻ എംപി വയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ ബജറ്റിൽ മോദി അനുവദിച്ച തുകയാണെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

കേന്ദ്രം ബജറ്റിൽ റബർ ബോർഡ്, സ്പൈസസ് ബോർഡ്, നാളികേര വികസന ബോർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കൊക്കെ അധികതുക അനുവദിച്ചിട്ടുണ്ട്. നികുതിയിനത്തിലും 3000 കോടി കേരളത്തിന് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കേന്ദ്രത്തിനെതിരെ ബാലിശമായ ആരോപണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.