2,000 കിലോ തക്കാളിയുമായി വന്ന വാഹനം കർണാടകയിൽ അജ്ഞാതർ കൊള്ളയടിച്ചു
കർണടകയിലെ ചിത്രദുർഗയിലെ ഹിരിയൂർ ടൗണിൽ നിന്ന് കോലാറിലെ മാർക്കറ്റിലേക്ക് 2,000 കിലോ തക്കാളി കൊണ്ടുപോവുകയായിരുന്ന വാഹനം അജ്ഞാതർ കൊള്ളയടിച്ചു. ജൂലൈ ഏട്ടാം തീയതി ചിക്കജലയ്ക്ക് സമീപം ആർഎംസി യാർഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
അഞ്ജാതർ കാറിൽ തക്കാളി വാഹനം പിന്തുടരുകയും ഒടുവിൽ അത് തടഞ്ഞ് കർഷകനെയും ഡ്രൈവറെയും ആക്രമിക്കുകയുമായിരുന്നു.
പിന്നാലെ ഇവരോട് പണം ആവശ്യപ്പെടുകയും ഓൺലൈനായി തുക കൈമാരാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഡ്രൈവറെയും കർഷകനെയും റോഡിൽ നിർത്തി തക്കാളി വണ്ടിയുമായി ആക്രമികൾ കടന്നുകളയുകയായിരുന്നു. അതേസമയം, അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ തേടി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ് എന്ന് ആർഎംസി യാർഡ് പൊലീസ് അറിയിച്ചു.
ഇപ്പോൾ കർണാടകയിൽ തക്കാളിയുടെ വില കിലോയ്ക്ക് 120 മുതൽ 150 രൂപ വരെയായി കൂടിയിരിക്കുകയാണ് . ഇതോടുകൂടി മോഷണ ഭീതിയിലാണ് കർഷകർ. വിളവെടുക്കുന്ന ഇടങ്ങളിൽ കാവലേർപ്പെടുത്തിയും സുരക്ഷിതമായ സംഭരണശാലകൾ കണ്ടെത്താനുള്ള തിരക്കിലാണ് കർഷകരെന്നും റിപ്പോർട്ടുകൾ പറയുന്നു.