വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു

single-img
7 April 2023

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് ഇന്ന് വിട്ടയച്ചു. തനിക്ക് എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്നയുടെ ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു.

അതേസമയം, സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി അന്വഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.