വയനാട് ഉരുൾപൊട്ടൽ ; മൃതദേഹങ്ങൾ മറവു ചെയ്യാൻ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപ

single-img
18 October 2024

വയനാട് ജില്ലയിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുകളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്ഥാന സർക്കാർ. സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചത്.

ഇതേവരെ 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും ദുരന്തബാധിത പ്രദേശത്തുനിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പുഴയുടെ ഭാഗത്തുനിന്നും കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇത് ബന്ധുക്കൾക്കു കൈമാറി.

തിരിച്ചറിയാൻ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവമത പ്രാർഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയിൽ തയാറാക്കിയ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചുവെന്നും മന്ത്രി അറിയിച്ചു. സഹായം തേടി കേന്ദ്രസർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിൽ 359 മൃതദേഹങ്ങൾ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് എസ്റ്റിമേറ്റ് നൽകിയത് വലിയ വിവാദമായിരുന്നു.