പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക: മുഖ്യമന്ത്രി
രാജ്യത്തിന്റെ 78-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ പതാക ഉയർത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാടിൻറെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാകണം ഇത്തവണത്തെ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്ര സാങ്കേതിക വിദ്യയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. പക്ഷെ
പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവയ്‌ക്കെതിരെ പ്രതിരോധം തീർക്കാനും രാജ്യത്തിനു കഴിയുന്നില്ല.
പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത പ്രദേശങ്ങളുടെ സമതുലിതമായ വികസനമാണ് വേണ്ടത്. ദുരിതത്തിൽപ്പെട്ടവരുടെ കണ്ണീർ തുടച്ചുകൊണ്ടു അവരെ കൈപിടിച്ചു ഉയർത്തണം. നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പിലാക്കണം. ആ നിലയ്ക്കുള്ള സമൂഹത്തിന്റെയാകെ ഉത്തരവാദിത്വ പൂർണമായ ഇടപെടലാണ് വയനാട്ടിൽ നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.