വഖഫ് ബോർഡിൽ വനിതകളും ഭാഗമാകും; ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ

single-img
5 August 2024

രാജ്യത്തെ വഖഫ് ബോർഡുകൾ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിൽ ബോർഡിൽ അംഗങ്ങളായി സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും.

ഇപ്പോൾ രാജ്യത്ത് പള്ളികളും ഇസ്ലാമിക മതപരമായ എൻഡോമെൻ്റുകളും കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന വഖഫ് ബോർഡുകളിലോ കൗൺസിലുകളിലോ സ്ത്രീകൾ അംഗങ്ങളല്ല. വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായുള്ളതാണ് ഭേദഗതി ബില്ല്.

വഖഫ് ബോർഡിൻ്റെ സ്വത്ത് എന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. നേരത്തെ കോൺഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ അമിത അധികാരം എടുത്ത് കളയാനും ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

വഖഫ് ബോർഡുകളുടെ അനിയന്ത്രിതമായ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദിഷ്ട ബിൽ മുസ്ലീം പുരോഹിതന്മാരിൽ നിന്നും അസദുദ്ദീൻ ഒവൈസിയെപ്പോലുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്നും വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.