പോലീസ് സേനയിലെ പുഴുക്കുത്തുകളെ ഒഴിവാക്കും; 108 പോലീസുകാരെ പുറത്താക്കി: മുഖ്യമന്ത്രി

single-img
2 September 2024

സംസ്ഥാന സേനയിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഉയർന്ന ആരോപണങ്ങൾ ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

നിലവിലേ ആരോപണവിധേയനായ എഡിജിപി എം ആർ അജിത് കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പോലീസ് സേനയിലെ പുഴുക്കുത്തുകളെ സേനയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സേനയില്‍ നിന്ന് 108 പോലീസുകാരെ പുറത്താക്കിയിട്ടുന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സത്യസന്ധരായ പോലീസുകാരാണ് സേനയിൽ അധികവും. അങ്ങനെയുള്ളവർക്ക് കലര്‍പ്പില്ലാത്ത പിന്തുണ സര്‍ക്കാര്‍ നല്‍കും.മനുഷ്യത്വം നീതി എന്നിവ ഉയര്‍ത്തിപിടിക്കണം. അതിന് പ്രാപ്തരായവരാണ് പോലീസ് സേനയിലെ അംഗങ്ങള്‍. ആര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കാന്‍ കേരളാ പൊലീസിന് ആരെയും പേടിക്കേണ്ടതില്ല.

ആ കാര്യത്തിൽ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും പൊലീസിന് വിലങ്ങുതടിയല്ല. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ട്. എന്നാല്‍ ഇതിനെതിരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. ഒരാളുടെ തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയുണ്ടാകുന്നു. അവരെ സംബന്ധിച്ച കൃത്യമായ വിവരം സര്‍ക്കാരിനുണ്ട്. അത്തരക്കാരെ പോലീസ് സേനയില്‍ ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാരിനുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.