സെൻസർഷിപ്പും ജനാധിപത്യവും ഒരുമിച്ച് നിലനിൽക്കില്ല; ഐടി നിയമത്തിലെ ഭേദഗതികൾക്കെതിരെ സീതാറാം യെച്ചൂരി


ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ്, 2021-ലെ ഭേദഗതികൾ സെൻസർഷിപ്പിലേക്ക് നയിക്കുമെന്ന ആശങ്കയെ ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. ക്രൂരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണിതെന്ന് യെച്ചൂരി വിശേഷിപ്പിച്ചു.
രാജ്യത്തെ ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണകക്ഷിയായ ബിജെപിക്കെതിരെ യെച്ചൂരി നേരത്തെ ആക്രമണം നടത്തിയിരുന്നു. വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ കണ്ടെത്തുന്നതിന് വസ്തുതാ പരിശോധനാ യൂണിറ്റിനെ നിയമിക്കുമെന്ന് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു, എന്നാൽ നിരവധി പ്രതിപക്ഷ നേതാക്കൾ യൂണിറ്റിന്റെ ഭരണ സംവിധാനത്തെയും വ്യാജവാർത്തകൾ നിർണ്ണയിക്കുന്നതിനുള്ള അതിന്റെ വ്യാപകമായ അധികാരത്തെയും അത്തരം കേസുകളിൽ അപ്പീൽ നൽകാനുള്ള അവകാശത്തെയും ചോദ്യം ചെയ്തു.
“ഐടി നിയമത്തിലെ നിയമങ്ങളിലെ മോഡി സർക്കാരിന്റെ എക്സിക്യൂട്ടീവ് ഭേദഗതികൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. പ്രസ് ഇൻഫർമേഷൻ ബ്യുറോ ‘വ്യാജ വാർത്തകൾ’ എന്ന് കരുതുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആവശ്യപ്പെടുന്നത് അപകടകരമായ ഒരു മാതൃകയാണ്. ജനാധിപത്യത്തിൽ സെൻസർഷിപ്പിന് സ്ഥാനമില്ല. ഈ ഭേദഗതികൾ പിൻവലിക്കുക,” യെച്ചൂരി ട്വീറ്റ് ചെയ്തു.
“സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്യുന്ന ഉള്ളടക്കം സെൻസർ ചെയ്യാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് അധികാരം നൽകുന്നത് ക്രൂരവും ജനാധിപത്യ വിരുദ്ധവും അസ്വീകാര്യവുമാണ്. സെൻസർഷിപ്പും ജനാധിപത്യവും ഒരുമിച്ച് നിലനിൽക്കില്ല. ഐടി ചട്ടങ്ങളിലെ ഈ ഭേദഗതികൾ ഉടൻ പിൻവലിക്കുക,” യെച്ചൂരി മറ്റൊരു ട്വീറ്റിൽ കുറിച്ചു.