തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി
കരുവാരക്കുണ്ട്: തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസിൽ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.
ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവർ. അന്ന് വൈകിട്ട് ഫോൺ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല.
തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരിൽ തന്നെയുള്ള സ്വർണക്കടയിൽ സ്വർണം വിൽക്കാനെത്തിയിരുന്നു. സുജിതയുടെ സ്വർണാഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. വിഷ്‌ണുവാണ് ആഭരണങ്ങൾ വിൽക്കാൻ കൊണ്ടുപോയത്. സുജിതയെ കാണാതാവുന്നതിന് മുൻപ് തന്നെ വിഷ്ണു തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.